ദുബൈ: യു എ യിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നത് രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സൂര്യാഘാതം ഒഴിവാക്കാനും,ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി ചടങ്ങുകളും,പ്രാർത്ഥനകളും രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയുള്ള സമയങ്ങളിൽ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്‌സ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഈ തീരുമാനമെന്നും ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൂടിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളും,പള്ളികളും കേന്ദ്രികരിച്ച് താത്കാലിക ഷെഡുകൾ നിർമ്മിച്ചിരുന്നു.
അതെ സമയം കനത്ത ചൂട് തുടരുന്നതിനിടെ വ്യാഴാഴ്ച രാജ്യത്ത് ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഷാർജയിലും ഖോർഫക്കാനിലുമാണ് ചെറിയ രീതിയിൽ മഴ പെയ്തത്. ചില എമിറേറ്റുകളിൽ പൊടിക്കാറ്റ് വീശിയതായും റിപ്പോർട്ടുകളുണ്ട്. പൊടിക്കാറ്റ് വീശുന്നത് തുടരാനുള്ള സാധ്യത കണക്കിലെടുത്തു പുറത്തിറങ്ങി യാത്ര ചെയ്യുന്നവരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ അന്തരീക്ഷവുമൊക്കെ തണുപ്പിക്കാൻ വിവിധ പദ്ധതികളാണ് യു എ ഇ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൂര്യ പ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ ഉച്ച വിശ്രമം അനുവദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates